തൊടുപുഴ: സ്പെഷൽ സ്ക്വാഡ് പോലീസ്ഉ ദ്യോഗസ്ഥൻ ചമഞ്ഞ് കച്ചവടക്കാരനിൽനിന്നു പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. നേര്യമംഗലം സ്വദേശി തൊടുപുഴ മുതലിയാർമഠത്ത് വാടകയ്ക്ക് താമസിക്കുന്ന കോയിക്കര റെനി റോയി (28)യെ ആണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരമറ്റം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കടയിലാണ് ഇയാൾ തട്ടിപ്പു നടത്തിയത്. കടയിൽ നിന്നും നേരത്തേ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പോലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ ദിവസം കടയിലെത്തിയ റെനി താൻ സ്പെഷൽ സ്ക്വാഡിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് കടക്കാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളിൽ നിന്നു പണവും സിഗരറ്റും വാങ്ങി. വീണ്ടും കടയിലെത്തി ഭീഷണിപ്പെടുത്തുകയും ബലമായി മേശവലിപ്പ് തുറന്ന് പണം എടുക്കുകയും ചെയ്‌തു. കച്ചവടക്കാരൻ നൽകിയ പരാതിയെത്തുടർന്നാണ് എസ്ഐ എം.സി.ഹരീഷിൻ്റെ നേതൃത്വത്തിൽ പ്രതിയെ തൊടുപുഴയിൽനിന്നു പിടി കൂടിയത്. ഒരു വർഷം മുമ്പ് ഗാന്ധി സ്ക്വയറിൽ യുവാവിനെ കാർ ഇടിപ്പിച്ചു കൊല്ലാൻ നോക്കിയതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് റെനി. പ്രതിയെ കോടതിയിൽ ഹാജരാക്കി.