ഇടുക്കി: കാന്തല്ലൂരിൽ മൂന്ന് വർഷത്തിനുശേഷം പട്ടിശ്ശേരി അണക്കെട്ടിന്റെ നിർമാണം പുനരാരംഭിച്ചു. വിവിധ കാരണങ്ങളാൽ പണികൾ മുടങ്ങി കിടക്കുകയായിരുന്നു. കേരളം രൂപവത്കൃതമായതിനുശേഷം സംസ്ഥാന അതിർത്തിയിൽ നിർമിക്കുന്ന ആദ്യ അണക്കെട്ടാണിത്. കാർഷിക മേഖലയിലുള്ള ജലസേചനം, കുടിവെള്ളം എന്നിവ ലക്ഷ്യമിട്ടുള്ള വലിയ പദ്ധതിയാണിത്.
2014-ലാണ് പുതിയ അണക്കെട്ടിന്റെ നിർമാണം തുടങ്ങിയത്. 10 വർഷം കഴിഞ്ഞിട്ടും 70 ശതമാനം മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളു. കാവേരി ട്രൈബ്യൂണൽ വിധിപ്രകാരം കേരളത്തിൽനിന്ന് തമിഴ്‌നാട്ടിലേക്ക് ഒഴുകുന്ന മൂന്ന് ടി.എം.സി. വെള്ളം സംസ്ഥാനത്തിന് ശേഖരിക്കാം. ഇതിൻ്റെ ഭാഗമായാണ് അണക്കെട്ട് കെട്ടുന്നത്. ഈ വിധിയുടെ കാലാവധി 2032-ൽ അവസാനിക്കും. അതിനുമുൻപെങ്കിലും പട്ടിശ്ശേരി അണക്കെട്ട് പൂർത്തിയാകുമൊ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
തമിഴ്‌നാട് അതിർത്തിയോടുചേർന്നു കിടക്കുന്ന കാന്തല്ലൂരിൽ ഡാം നിർമിക്കുന്നതിനെതിരേ ആരംഭത്തിൽ തമിഴ്‌നാട് ശക്തമായി പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനെ തരണം ചെയ്താണ് നിർമാണം തുടങ്ങിയത്. എന്നാൽ കോവിഡും ഡാം പരിസരത്തെ കുടുംബങ്ങളുടെ പുനരധിവാസവും മറ്റ് സാങ്കേതിക തടസ്സങ്ങളും കാരണം വീണ്ടും ഡാം നിർമാണം നിർത്തിവെക്കേണ്ടി വന്നു.
ഇതിനിടയിൽ കരാറുകാരൻ രണ്ടുതവണ കരാറിന്റെ അടങ്കൽ തുക വർദ്ധിപ്പിച്ച് നൽകണമെന്ന ആവശ്യമുയർത്തി പണി നിർത്തിവെച്ചു. തുടക്കത്തിൽ 24 കോടി രൂപയായിരുന്നു അടങ്കൽ തുക. തുടർന്ന് 46.8 കോടി രൂപയായി വർദ്ധിപ്പിച്ചു നൽകി. പണിതുടങ്ങിയെങ്കിലും വീണ്ടും തുക വർദ്ധിപ്പിച്ചു നൽകണമെന്ന ആവശ്യവുമായി കരാറുകാരൻ രംഗത്തെത്തി. പിന്നെയും കൂട്ടി 56 കോടി രൂപയിലേക്ക് എത്തിയതോടെയാണ് പണി പുനരാരംഭിച്ചത്.
കഴിഞ്ഞ ബജറ്റിൽ 14 കോടി രൂപ ഡാം അനുബന്ധ കനാലുകളുടെ നിർമാണത്തിന് വകയിരുത്തിയിരുന്നു. സർവ്വേ നടപടികൾ നടന്നുവെങ്കിലും പിന്നീട് ഒന്നും നടന്നില്ല
പട്ടിശ്ശേരിയിൽ ഉണ്ടായിരുന്ന ചെറുതടയണ പൊളിച്ചാണ് പുതിയ ഡാം നിർമിച്ചത്. ഡാം നിർമാണം നീളുന്നതിനാൽ കൃഷി ചെയ്യുന്നതിന് വേനൽക്കാലത്തേക്ക് വെള്ളം ശേഖരിച്ചുവെക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ജലലഭ്യത ഇല്ലാത്തതിനാൽ കൃഷിയിടങ്ങൾ തരിശായി കിടക്കുന്നു.