ബെംഗളൂരു: ഐഎസ്ആർഒ ചെയർമാനുമായി ചർച്ച നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളുമായി ബന്ധപ്പെട്ട പ്രളയ ഭീഷണി ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചറിയുന്നതു സംബന്ധിച്ചായിരുന്നു ചർച്ച .
ബെംഗളൂരുവിലെ അന്തരീക്ഷ് ഭവനിൽ എത്തിയാണ് സുരേഷ് ഗോപി ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥുമായി കൂടിക്കാഴ്ച നടത്തിയത്.
ഡാമുകളുടെ സുരക്ഷ, പ്രളയഭീഷണി തുടങ്ങിയ എന്തെല്ലാം കാര്യങ്ങളാണ് ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യാനാകുക എന്നും അദ്ദേഹം ചോദിച്ചറിഞ്ഞു.കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യത്താകമാനം രൂക്ഷമായ കാലാവസ്ഥാ സ്ഥിതിയാണെന്നും അതിനാൽ രണ്ട് ഡാമുകളിലെയും സാഹചര്യം അടിയന്തരമായി വിലയിരുത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രളയ സാധ്യത നേരത്തെ കണ്ടെത്താൻ ഉയർന്ന റസല്യൂഷനിലുള്ള ഉപഗ്രഹ ചിത്രങ്ങളും ഭൂമിശാസ്ത്രപരമായ വിവരങ്ങളും ഉപയോഗിക്കാനാകുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ പറഞ്ഞു.ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ച് തയാറാക്കുന്ന വിവരങ്ങൾ കാലാവസ്ഥാ ഗവേഷകർക്ക് കൈമാറുമെന്ന് എസ്. സോമനാഥ് മന്ത്രിക്ക് ഉറപ്പു നൽകി.
പ്രളയസാധ്യതയും രക്ഷാപ്രവർത്തനവും പുനരധിവാസവും ഉപഗ്രഹ സഹായത്തോടെ സാധ്യമാക്കുന്ന സംവിധാനത്തിന്റെ മാതൃക തയാറാക്കണമെന്നും സുരേഷ് ഗോപി നിർദേശിച്ചു. ഹൈദരാബാദ് ഐ.എസ്.ആർ.ഒ ഡയറക്ടർ ഡോ. പ്രകാശ് ചൗഹാനും ചർച്ചയിൽ പങ്കെടുത്തു.