പെരുമ്പാവൂർ ബൈപ്പാസ്; നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

പെരുമ്പാവൂർ : പെരുമ്പാവൂർ ടൗൺ ബൈപ്പാസ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി നിരപ്പാക്കി മണ്ണ് നിരത്തുന്ന പ്രവൃത്തിക്കാണ് ഇന്നലെ ആരംഭമായത്.ഇതിന് ശേഷം ലെവൽസ് എടുക്കുന്ന പ്രവൃത്തി പൂർത്തീകരിക്കും. തുടർന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രിയുടെ തിയതി കൂടി ലഭ്യമായതിന് ശേഷം ഔദ്യോഗികമായി പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തുമെന്ന് എംഎൽഎ പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ 1.5 കിലോമീറ്റർ നീളത്തിലാണ് ബൈപ്പാസ് നിർമ്മിക്കുന്നത്. 23 മീറ്റർ നീളം റോഡിന് ഉണ്ടാകും.

ആലുവ മൂന്നാർ റോഡിൽ മരുത് കവലയിൽ നിന്നും ആരംഭിച്ചു പഴയ മൂവാറ്റുപുഴ റോഡിൽ കാഞ്ഞിരമുക്ക് പാലത്തിന് സമീപമാണ് ആദ്യ ഘട്ട പ്രവൃത്തി അവസാനിക്കുന്നത്. 24 കോടി രൂപയാണ് ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചത്. 60 പേരുടെ ഭൂമിയാണ് പെരുമ്പാവൂർ ബൈപ്പാസിന്റെ ഒന്നാം ഘട്ട നിർമ്മാണത്തിന് വേണ്ടി മാത്രം ഏറ്റെടുത്തിട്ടുള്ളത്. 2016 ലെ സംസ്ഥാന സർക്കാർ ബജറ്റിലാണ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ അനുവദിച്ചത്. അന്ന് പ്രഖ്യാപിച്ച 17 ബൈപ്പസുകളിൽ കേരളത്തിൽ തന്നെ ഏറ്റവും വേഗത്തിൽ സ്ഥലം ഏറ്റെടുക്കാൻ നടപടികൾ പൂർത്തിയായത് പെരുമ്പാവൂർ ബൈപ്പാസിന് മാത്രമാണ്. നാല് കിലോമീറ്റർ ദൂരം വരുന്ന പെരുമ്പാവൂർ ബൈപാസ് രണ്ട് ഘട്ടങ്ങളായിട്ടാണ് നിർമ്മാണം പൂർത്തീകരിക്കുന്നത്. നിലവിൽ പച്ചക്കറി ചന്തയുമായി ബന്ധപ്പെട്ട വരുന്ന സ്ഥലത്ത് എലിവേറ്റഡ് ഹൈവേ വേണമെന്ന് സർക്കാരിൻറെ ഉത്തരവ് ഉള്ളതിനാൽ അതുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കുവാൻ വേണ്ടിയാണ് ബൈപ്പാസ് രണ്ട് ഘട്ടങ്ങൾ ആക്കി മാറ്റിയത്.

മരുത് കവല മുതൽ ഓൾഡ് മൂവാറ്റുപുഴ റോഡ് വട്ടക്കാട്ടുപടി വരെയുള്ള മേഖലയിലാണ് ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പബ്ലിക് ഹിയറിങ്ങും അതോടൊപ്പം തന്നെയുള്ള നോട്ടിഫിക്കേഷൻ എല്ലാം പൂർത്തീകരിച്ച ശേഷമാണ് ബൈപ്പാസ് നിർമ്മാണ ഘട്ടത്തിലേക്ക് എത്തിയത്. ബൈപ്പാസിന്റെ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കൽ പ്രാരംഭ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണറിൽ നിന്നും കൃഷി വകുപ്പിൽ നിന്നും അനുമതി ലഭ്യമായി. രണ്ടാംഘട്ട പ്രവർത്തനവുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പഠനം നടത്തുന്നതിന് രാജഗിരി കോളേജ് ഓഫ് എൻജിനീയറിങ്ങിന് കോളേജിനെയാണ് നിയോഗിച്ചിട്ടുള്ളത്. സർവേ കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ ഇനിയും പൂർത്തിയാക്കാനുണ്ട്. നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, പഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചൻ, ടി.എം സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ അഭിലാഷ് പുതിയേടത്ത്, സി.കെ രാമകൃഷ്ണൻ, അനിതാ ദേവി പ്രകാശ്, പഞ്ചായത്ത് അംഗങ്ങളായ ജോയി പൂണേലി, ഒ. ദേവസി, ഷാജി സലിം, എം.എം ഷാജഹാൻ, ജോയ് മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *