വെള്ളിലാംകണ്ടം കുഴൽപാലത്തിന്റെ നവീകരണത്തിൽ മാറ്റം

ഇടുക്കി : കട്ടപ്പന -കുട്ടിക്കാനം മലയോര ഹൈവെ നിർമാണത്തിൻ്റെ ഭാഗമായ വെള്ളിലാംകണ്ടം കുഴൽപാലത്തിന്റെ നവീകരണത്തിൽ മാറ്റം. മൂന്നരകോടി രൂപ മുടക്കി പാലത്തിന് ഇരുവശവും ഇരിപ്പടങ്ങൾ ഉൾപ്പടെ നിർമിച്ച് നവീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കിഫ്ബിയുടെ അനുമതി കിട്ടാത്തതിനാൽ ഒന്നരക്കോടി രൂപ ഉപയോഗിച്ച് നവീകരണം പൂർത്തിയാക്കുവാനാണ് പൊതുമരാമത്ത് വകുപ്പിൻ്റെ നീക്കം. ഇതിനെതിരെ കാഞ്ചിയാർ അയ്യപ്പൻകോവിൽ പഞ്ചായത്തുകൾ പ്രതിഷേധവുമായി രംഗത്ത് വന്നു.ഏഷ്യയിലെ ഏറ്റവും വലിയ മൺപാലങ്ങളിൽ ഒന്നാണ് കാഞ്ചിയാർ- അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വെള്ളിലാംകണ്ടം കുഴൽപാലം.മൂന്നരകോടി രൂപ ഉപയോഗിച്ച് നവീകരണം നടത്തുവാൻ തീരുമാനിച്ചപ്പോൾ മേഖലയിലെ ടൂറിസം സാധ്യത കണക്കിലെടുത്ത് പാലത്തിന് ഇരുവശത്തും പൂന്തോട്ടങ്ങളോട് കൂടിയുള്ള ഇരിപ്പടങ്ങൾ ഉൾപ്പടെയാണ് വിഭാവനം ചെയ്തിരുന്നത്. ഈ പദ്ധതിയാണ് ഇപ്പോൾ വെട്ടിക്കുറച്ചിരിക്കുന്നത്. മണ്ണൊലിപ്പ് ഉണ്ടാകുകയും പലതവണ ടാറിങ്ങിനരികിൽ കുഴികൾ രൂപപ്പെടുകയും ചെയ്‌തപ്പോൾ ടാറിങ് ഉൾപ്പടെ 18.5 മീറ്ററായി വീതി കൂട്ടുവാനാണ് തീരുമാനിച്ചത്.റോഡിനൊപ്പം കൽക്കെട്ട് ഉയർത്തി ബലപ്പെടുത്തുവാനും നിശ്ചയിച്ചിരുന്നു.

എന്നാൽ കിഫ്ബി അനുമതി നൽകാത്തതിനാൽ ഇടുക്കി പദ്ധതി ക്യാച്ച്മെന്റ്റ് ഏരിയയുടെ പരമാവധി ജലനിരപ്പിനൊപ്പം മാത്രമാണ് കൽക്കെട്ട് നിർമിക്കുന്നത്. ബാക്കി ഭാഗം മണ്ണ് ഉപയോഗിച്ച് ബലപ്പെടുത്തുവാനാണ് നീക്കം.18.5 മീറ്റർ വീതി എന്നുള്ളത് 12.5 മീറ്ററാക്കി കുറച്ചിട്ടുമുണ്ട്. ഈ രീതിയിൽ നിർമാണം തുടർന്നാൽ ശക്തമായ മഴയിൽ മണ്ണൊലിപ്പ്

ഉണ്ടാകുവാൻ സാധ്യത കൂടുതലാണ്. കാഞ്ചിയാർ,അയ്യപ്പൻകോവിൽ പഞ്ചായത്തുകൾ സംയുക്തമായി പാലം നവീകരണവും സൗന്ദര്യവൽക്കരണവും ലക്ഷ്യ മിട്ട് സർക്കാരിനെ സമീപിച്ചതിനെ തുടർന്നാണ് മൂന്നരക്കോടിയോളം രൂപയുടെ പദ്ധതി തയാറാക്കിയിരുന്നത്. അതെ സമയം പദ്ധതിയിൽ മാറ്റം വരുത്തിയ വിവരം ഇരുപഞ്ചായത്തുകളെയും അധികൃതർ അറിയിച്ചിട്ടില്ല. ടൂറിസം സാധ്യതകൾക്ക് മങ്ങൽ ഏൽപ്പിക്കുന്ന ഈ തീരുമാനം

പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുമെന്ന് ഇരുപഞ്ചായത്ത് ഭരണസമിതികളും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *