ലോറേഞ്ചിൽ മഴ കനത്തതിനെ തുടർന്ന് വ്യാപകമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലും.

തൊടുപുഴ: ലോറേഞ്ചിൽ മഴ കനത്തതിനെ തുടർന്ന് വ്യാപകമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലും. കുളമാവ് കരിപ്പലങ്ങാടിന് സമീപം വീടിന് പിൻവശത്തേക്ക് മൺതിട്ടയിടിഞ്ഞ് വീണ് യുവതി കുടുങ്ങി.കരിപ്പലങ്ങാട് പാടത്തിൽ അനുജമോളാണ് (33) മണ്ണിനടിയിൽപ്പെട്ടത്. യുവതിയെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷിച്ചു. കാലിനു മുകളിലേയ്ക്ക് മാത്രം മണ്ണ് വീണതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പൂച്ചപ്ര കുളപ്പുറത്തും ചേറാടിയിലും ഉരുൾപ്പൊട്ടലുണ്ടായി. ചേറാടിയിൽ രണ്ട് കുടുംബങ്ങൾ ഉരുൾപ്പൊട്ടലിൽ നിന്ന് രക്ഷപ്പെടുന്നിതിനിടെ വീണ് ഒരു കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തൊടുപുഴ- പുളിന്മല സംസ്ഥാന പാതയിൽ കരിപ്പലങ്ങാടിന്സ മീപം കാറിനു മുകളിലേയ്ക്ക് മണിടിഞ്ഞു വീണു, കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇലപ്പള്ളി വില്ലേജിൽ പുത്തേട്- പുള്ളിക്കാനം റോഡിൽ മണ്ണ് വീണ് ഗതാഗതം തടസപ്പെട്ടു. പുത്തേട്- പുള്ളിക്കാനം റോഡിനു സമീപമുള്ള രണ്ടു വീട്ടുകാരെ മാറ്റി പാർപ്പിച്ചു. താഴ്വാരം കോളനിയിൽ പാലം കവിഞ്ഞൊഴുകി. മണപ്പാടി ചപ്പാത്തും കരകവിഞ്ഞൊഴുകുകയാണ്. പന്നിമറ്റം വടക്കാനാറും കരകവിഞ്ഞ് പുഴയോരത്തെ നിരവധി വീടുകളിൽ വെള്ളം കയറി. മൂലമറ്റം – ചെറുതോണി റോഡിൽ നിരവധിയിടത്ത് മണ്ണിടിഞ്ഞിട്ടുണ്ട്. നാടുകാണിയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. ഇതുവഴി ഒറ്റവരിയായാണ് വാഹനങ്ങൾ പോകുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയൊട്ടാകെ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ട‌ർ ഉത്തരവായി. അശോക ജംഗ്ഷൻ മുതൽ ചെറുതോണി വരെ ഒരു കാരണവശാലും യാത്ര ചെയ്യരുതെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. ഇന്ന് ജില്ലയിൽ യെല്ലോ അലർട്ടുണ്ട്. ജില്ലയിൽ രണ്ട്ദു രിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. പന്നിമറ്റം സെൻ്റ് ജോസഫ് എൽ.പി സ്‌കൂൾ, വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂൾ എന്നിവയാണ് ദുരിതാശ്വാസ ക്യാമ്പുകൾ. നിരവധി കുടുംബങ്ങളെ ഇവിടേയ്ക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *