എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69, ഏറ്റവും കൂടുതൽ കോട്ടയം, കുറവ് തിരുവനന്തപുരം

തിരുവനന്തപുരം: 2024 മാർച്ചിലെ എസ്.എസ്. എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ആകെ 99.69 ശതമാനം പേർ വിജയിച്ചു. 99.92 ശതമാനം പേർ ജയിച്ച കോട്ടയം റവന്യൂ ജില്ലയിലാണ് ഏറ്റവുമധികം പേർ ജയിച്ച റവന്യൂ ജില്ല. ഈ പട്ടികയിൽ 99.08 ശതമാനം വിജയവുമായി തിരുവനന്തപുരമാണ് ഏറ്റവും പിന്നിൽ. 100 ശതമാനം വിജയവുമായി പാലാ വിദ്യാഭ്യാസ ജില്ല ഒന്നാമതും 99 ശതമാനം വിജയവുമായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ല അവസാന സ്ഥാനത്തുമായി.

71831 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 4934 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ മലപ്പുറം ഈ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ വർഷവും മലപ്പുറത്താണ് ഏറ്റവുമധികം വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. 68,804 പേരാണ് കഴിഞ്ഞ വർഷം മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. 892 സർക്കാർ സ്കൂളുകളിലും 1139 എയ്ഡഡ് സ്കൂളുകളിലും 443 അൺ എയ്ഡഡ് സ്കൂളുകളിലും മുഴുവൻ വിദ്യാർഥികളും വിജയിച്ചു.

4,27,105 വിദ്യാർഥികളാണ് ഇക്കുറി പരീക്ഷ എ ഴുതിയത്. 4,25,563 പേർ ഉന്നത പഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷം 99.7 ശതമാന ത്തോടെ റെക്കോഡ് വിജയമാണ് ഉണ്ടായത്.

എസ്.എസ്.എൽ.സി എഴുത്തു പരീക്ഷയിലും മിനിമം മാർക്ക് നിർബന്ധമാക്കി. 40 മാർക്കുള്ള വിഷയത്തിന് 12ഉം 80 മാർക്കുള്ള വിഷയത്തിന് 24ലുമാണ് മിനിമം മാർക്ക് എന്ന് വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഉത്തര കടലാസുകളുടെ പുനർ മൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുളള അപേക്ഷകൾ 09/05/2024 മുതൽ 15/05/2024 വരെ ഓൺലൈനായി നൽകാവുന്നതാണ്. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുളള സേ പരീക്ഷ 2024 മെയ് 28 മുതൽ ജൂൺ 6 വരെ നടത്തുന്നതും ജൂൺ രണ്ടാം വാരം ഫലം പ്രഖ്യാപിക്കുന്നതുമാണ്.

ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് പരമാവധി – 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്. 2024 മാർച്ച് പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജി ലോക്കറിൽ ലഭ്യമാകുന്നതാണ്.

#SSLCResult

Leave a Reply

Your email address will not be published. Required fields are marked *